Tuesday, November 6, 2012

ആത്മഹത്യ

ദുരൂഹതയും സൗന്ദര്യവും ഭയവും മരണമെന്ന യാതാര്ത്യതിലേക്ക് സംയോജിക്കുന്ന കൊടൈക്കനാലിലെ ആത്മഹത്യാ മുനമ്പ് എന്നും മനസ്സില്‍ കൌതുകമുനര്‍ത്തിയ കാഴ്ച തന്നെയായിരുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യാ മുനമ്പ് നല്‍കിയ കാഴ്ച വ്യത്യസ്തമായിരുന്നു. കോട മഞ്ഞിന്റെ രൂക്ഷത കാരണം താഴോട്ടുള്ള കാഴ്ച പൂര്‍ണമായും മറഞ്ഞിരുന്നു. കട്ടിയുള്ള വെളുത്ത തണുത്ത മഞ്ഞു പുതപ്പിനടിയില്‍ എവിടെയോ ഒരുപാട് പേരെ പ്രലോഭിപ്പിച്ച മരണം ഉണ്ടെന്നു തോന്നി. ആ നിമിഷത്തില്‍ എന്റെ മൌനം എനിക്ക് തന്നെ അസഹനീയമായിരുന്നു. അത് തകര്‍ക്കാന്‍ വേണ്ടി ഒട്ടും ചിന്തിക്കാതെ ഞാന്‍ കൂട്ടുകാരിയോട് ചോദിച്ചു..
"നമുക്ക് തമാശയ്ക്ക് വേണ്ടി ഇവിടെനിന്നു ചാടി ആത്മഹത്യ ചെയ്യ്താലോ..??"
പൊട്ടിച്ചിരിയോടെ അവള്‍ തന്ന ഉത്തരം "ശരി" എന്ന് തന്നെയായിരുന്നു. പിന്നീട് വഴി വാണിഭക്കാരുടെ ബഹളങ്ങല്‍ക്കിടയിലൂടെ തിരിച്ചു നടക്കുമ്പോള്‍ എന്റെ മനസ്സ് എന്റെ ചോദ്യത്തില്‍ തന്നെ കുടുങ്ങിക്കിടയ്ക്കുകയായിരുന്നു..വെറുമൊരു തമാശയ്ക്ക് വേണ്ടി സ്വന്തം ജീവനെ ഇല്ലാതാക്കിയ ആരെങ്കിലും ഉണ്ടാകുമോ?? അതോ, മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും ക്രൂരമായ തമാശയാണോ ആത്മഹത്യ??

Tuesday, October 30, 2012

നിലാവ്

മുഖം മറച്ച മേഘങ്ങള്‍ക്കിടയിലൂടെ,
നിലാവ് ചോദിക്കുന്നു-
എന്നെ മറന്നുവോ??
മറവിയല്ല, മറിച്ചു-
കൈയെത്താത്ത അകലത്തിലാണ് 
നീ എന്ന തിരിച്ചറിവാണ്!!

Thursday, August 9, 2012

വിശക്കുന്നവനു മൊബൈല്‍ ഫോണ്‍ !!

വിശക്കുന്നവനു മൊബൈല്‍ ഫോണ്‍!!

രാജ്യത്തെ പട്ടിണിക്കാരുടെ എണ്ണം അനുദിനം പെരുകുന്നു.വരാനിരിക്കുന്ന ദിവസങ്ങളില്‍ രാജ്യം കടുത്ത വരള്‍ച്ചയിലേക്ക് പോകുമെന്ന് ശാസ്ത്രീയ മുന്നരിയിപ്പുണ്ടാകുന്നു. ഇത്തരം സാഹചര്യത്തില്‍ ദരിദ്രന് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് എന്തുകൊണ്ടും "മഹത്തായ" ഒരു തീരുമാനമായി കാണേണ്ടിവരും. മന്മോഹനും മോണ്ടെ സിങ്ങും ചേര്‍ന്ന് കണക്കുകളില്‍ അപാരമായ "മാജിക്" കാണിച്ചുകൊണ്ടാണ് ദരിദ്രരുടെ എണ്ണത്തെ കുറച്ചു കാണിക്കുന്നത്. ദരിദ്രരുടെ മൊബൈല്‍ ഉപയോഗത്തെ ചൂണ്ടികാനിച്ചുകൊണ്ട് ആവും ഇനി നാളെ ഇന്ത്യയില്‍ ദരിദ്രരെ ഇല്ല എന്ന് പറയാന്‍ പോകുന്നത്! 
എല്ലായ്പ്പോഴും ഇന്ത്യന്‍ യാതാര്ത്യങ്ങളോട് കൊഞ്ഞനം കുത്തുന്ന പാഠങ്ങള്‍ മാത്രമാണ് മന്‍മോഹന്‍ തന്റെ സാമ്പത്തിക ശാസ്ത്ര പാഠ പുസ്തകത്തില്‍ നിന്നും പഠിച്ചിട്ടുള്ളൂ എന്നാണു തോന്നുന്നത്. നമ്മുടെ രാജ്യത്തെ അവസാനത്തെ സെന്‍സസ് നോക്കുക. അതില്‍ പറയുന്നത് ഇന്ത്യയിലെ ഏതാണ്ട് പകുതിയോളം വരുന്ന ജനങ്ങള്‍ക്ക്‌ സ്വന്തം വീടുകളില്‍ ടോയ്ളെട്ടുകള്‍ ഇല്ല എന്നാണു. പകുതിക്കടുതോളം വരുന്ന വീടുകള്‍ക്ക് ശുദ്ധജല ലഭ്യതയോ ഡ്രൈനേജ് സൌകര്യമോ ഇല്ലെന്നും ചില എന്‍ ജി ഒകള്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.നിരക്ഷരരായ ജനത ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ആണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ യുനെസ്കോ പഠനം ചൂണ്ടിക്കാട്ടുന്നു.  72 മില്ല്യന്‍  ചെറിയ കുട്ടികളും 71 മില്ല്യന്‍ കൌമാരക്കാരും സ്കൂളുകള്‍ അന്യമായ ലോകത്താണ് ജീവിക്കുന്നതെന്നും ഈ പഠനം ചൂണ്ടിക്കാട്ടുന്നു.കാര്‍ഷിക മേഖലയും പരമ്പരാഗത തൊഴില്‍ മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളൊക്കെ അറിയാത്തവരായി ആരുമില്ല. മന്മോഹനും നവ ഗാന്ധികളും ഒഴിച്ച്!!
ഇന്ത്യന്‍ യാതാര്ത്യങ്ങള്‍ ഇതൊക്കെയാനെന്നിരിക്കെ എത്ര ലജ്ജാകരമാണ് മന്മോഹന്ജീ താങ്കളുടെ ദരിദ്രന് മൊബൈല്‍ നല്‍കാനുള്ള തീരുമാനം??
വിശക്കുന്നവനു ഭക്ഷണം നല്‍കണമെന്ന ഗാന്ധിയന്‍ വചനത്തില്‍ നിന്നും "വിശക്കുന്നവനു മൊബൈല്‍ ഫോണ്‍" എന്ന പുതിയ തലമുറ കോണ്‍ഗ്രസ്‌ ഗാന്ധിമാരുടെ തീരുമാനത്തില്‍ എത്തി നില്‍ക്കുംബോഴെങ്കിലും പൊയ്മുഖങ്ങളെ തിരിച്ചറിയുക..പ്രതികരിക്കുക..

Monday, July 16, 2012

മരുപ്പച്ച

വിജനമാം മരുപ്പാതയില്‍,
എന്നെ കബളിപ്പിച്ചു സന്തോഷിപ്പിച്ച,
മരുപ്പച്ചേ..ഇനിയുള്ള യാത്ര
നിന്റെ യാഥാര്‍ത്ഥ്യം  തിരഞ്ഞല്ലോ..!!

Thursday, June 14, 2012

മഴയെ തേടി..മഴയിലേക്ക്‌..

കൂര്‍ഗില്‍ മഴ പെയ്യുമ്പോള്‍..
മനുഷ്യനെ അത്ഭുതപ്പെടുത്തിയ അതി പ്രാചീനമായ പ്രതിഭാസമാണ് മഴ.അവന്‍ ആദ്യമായി ആരാധിച്ചത് മഴ ദൈവങ്ങളെയായിരുന്നു.അവനു മാറ്റങ്ങളുടെ തീ ഇടിമിന്നലിന്റെ രൂപത്തില്‍ നല്‍കിയത് മഴയായിരുന്നു.ഒരു പക്ഷെ അവന്‍ ആദ്യമായി അവളെ പ്രണയിച്ചു തുടങ്ങിയതും ഒരു മഴക്കാലതായിരിക്കണം.അങ്ങനെ ഒരു ചൂടുള്ള വേനലിന്റെ അവസാനം മന്സൂനിന്റെ തണുത്ത നൂലുകള്‍ തേടിയാണ് സത്യമംഗലം ചുരവും കയറി മൈസൂര്‍ വഴി നാട്ടിലേക്ക് ബസ്‌ കയറുന്നത്.അപ്പോള്‍ മനസ്സില്‍ ഒരു ലക്‌ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അത് കൂര്‍ഗ് ആണ്.മന്സൂനിലേക്ക് പ്രവേശിക്കാന്‍ ഏറ്റവും നല്ല സ്ഥലം കൂര്‍ഗ് തന്നെയാണ്.ജനറല്‍ കരിയപ്പയുടെ ഓര്‍മ്മകള്‍ ഉള്ള കാറ്റ് എപ്പോഴും സഹ്യനില്‍ കൂടി അലഞ്ഞു തിരിയുന്ന കൂര്‍ഗ്.കര്‍ണാടകത്തിലെ വയനാട് എന്ന് തന്നെ പറയാവുന്ന സ്ഥലം.തമിള്‍ നാട്ടിലെ മധുരയില്‍ നിന്നും മൈസൂര്‍ വഴി മടിക്കെരിയിലേക്ക് സര്‍വീസ് നടത്തുന്ന ഒരു ദീര്‍ഘദൂര ബസില്‍ വച്ച് ഒരിക്കല്‍ പരിചയപ്പെട്ട സെല്‍വന്നന്‍ പറഞ്ഞിരുന്നു ദൈവം ഭൂമിയെതോടുന്നത് വയനാട്ടിലും കൊടകിലും കാലുരപ്പിച്ചുകൊണ്ടാനെന്നു.മധുരയില്‍ ജനിച്ചു വളര്‍ന്നു കുടകില്‍ കൃഷിക്കാരനായ അയാള്‍ കുടകിന്റെയും വയനാട്ടിന്റെയും നിത്യകാമുകനാണ്.
സത്യമംഗലം ചുരമിറങ്ങി ചാമരാജ നഗറിലേക്ക് ബസ്‌ പാഞ്ഞു തുടങ്ങുമ്പോഴേക്കും അകലെ ആകാശത്ത് സഹ്യനെയും താണ്ടി കര്‍ണാടകത്തിലേക്ക് തലനീട്ടുന്ന മണ്‍സൂണ്‍ മഴ മേഘങ്ങളെ കാണാമായിരുന്നു.മൈസൂരില്‍ ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാതെ കൊടകിലേക്ക്,വീരാജ് പെട്ടയിലേക്ക്.ആകാശത്ത് കൂടുതല്‍ മഴ മേഘങ്ങളെ കാണാന്‍ തുടങ്ങി.തണുപ്പ് കൂടി കൂടി വരുന്നു.നെഞ്ചിടിച്ചു തുടങ്ങി.ഒരു ആകാംക്ഷ.കുടകില്‍ നിന്നും വീശിയടിക്കുന്ന കാറ്റില്‍ മഴയുടെ അതി പ്രാചീനമായ മണം കിട്ടുന്നുണ്ട്‌. ഹുന്സൂരിലെതിയപ്പോഴേക്കും മഴ മേഘങ്ങള്‍ തലയ്ക്കു മുകളിലെത്തി. പഞ്ചവള്ളിയും താണ്ടി കൂര്‍ഗ് വനങ്ങളുടെ തൊട്ടടുത്തുള്ള ഒരു റോഡ്‌ സൈഡ് മോടെളില്‍ ചായ കുടിക്കാനായി ബസ്‌ നിര്‍ത്തി. പക്ഷെ ഞാന്‍ വളരെ അക്ഷമനായിരുന്നു. എനിക്കായി ഒരാള്‍ അവിടെ കാത്തു നില്‍ക്കുനുണ്ട്. കുടകിന്റെ മണ്ണില്‍ വച്ച് എന്നെ സ്വീകരിക്കാനാവനം അവള്‍ ഇവിടെയ്യെങ്ങും പെയ്യാതെ നില്‍ക്കുന്നത്.ബസ്‌ അങ്ങനെ അവിടെ നിന്നും പുറപ്പെട്ടു.വനത്തിനുള്ളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.റോഡരികില്‍ ഒരു ആനക്കുട്ടി കുറുമ്പ് കാട്ടുന്നുണ്ട്.പക്ഷെ എനിക്ക് അതിനെ നോക്കാന്‍ നേരമില്ല.അത് ഞങ്ങളുടെ ബസ്‌ നീങ്ങിക്കഴിഞ്ഞ ഉടനെ റോഡിലേക്ക് ഇറങ്ങി കുറുമ്പ് കാട്ടാന്‍ തുടങി.പിന്നില്‍ വരുന്ന വാഹനങ്ങള്‍ അവിടെ നിന്നു. ഭാഗ്യം അത് എന്നെ കടത്തി വിട്ടിരിക്കുന്നു! അവിടെ നിന്നും അമ്പതു മീറ്റര്‍ മുന്നോട്ടു പോയപ്പോഴേക്കും ഇന്ഗ്ല്ലീഷിലും കന്നടത്തിലും എഴുതിയ ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടു-കൂര്‍ഗിലേക്ക് സ്വാഗതം..അത് വായിച്ചു തീരുന്നത്നു മുന്‍പേ മഴ പെയ്യ്തു തുടങ്ങി..തുള്ളിയായി..തുള്ളി തുള്ളിയായി..തുള്ളിക്കൊരുകുടമായി..അതെ അവള്‍ എന്നെ കാത്തു നില്‍ക്കുകയായിരുന്നു..എനിക്കായി അവള്‍ പെയ്യുകയാണ്..കുടക് വനങ്ങള്ക്കുള്ളില്‍ തന്റെ എല്ലാ സൗന്ദര്യവും പുറത്തെടുത്തു പെയ്യ്തു വീഴുകയാണ്..വിന്‍ഡോ ഗ്ലാസ്സുകല്‍ക്കിടയിലൂടെ ഏതാനും തുള്ളികള്‍ കൊണ്ട് അവള്‍ എന്നെ സ്പര്‍ശിച്ചു..ആദിമമായ സ്പര്‍ശം..ഓര്‍മകളെ മഴ തഴുകുകയാണോ,ഓര്‍മ്മകള്‍ മഴയായി പെയ്യുകയാണോ എന്നറിയില്ല..എന്തൊക്കെയോ പെയ്യുകയാണ് മനസ്സിന്റെ വേനലിലേക്ക്..

ഇനി മഴയിലേക്ക്‌..ഒരു പാട് ചൂടുള്ള വേനലിനവസാനം വീണു കിട്ടിയ ഒരാഴ്ചത്തെ മഴയവധിയിലേക്ക്....പ്രിയപ്പെട്ട മന്സൂനിലേക്ക്...

Thursday, June 7, 2012

ജനാലയിലൂടെ നോക്കുമ്പോള്

ജനാലയിലൂടെ നോക്കുമ്പോള്
തളച്ചിടപ്പെട്ട മനസ്സ് തുടിക്കുന്നു
ജനാലകള്‍ തരുന്നത്
കാഴ്ചകളുടെ മോചനമാണ്

ജനാലയിലൂടെ നോക്കുമ്പോള്
ആകാശത്തിന് സ്വപ്നങ്ങളുടെ ചാരുത
മഴവില്ലില്‍ നിന്നും ഉരുകിയൊലിച്ച നിറങ്ങള്
പൂവുകളില്‍ നിറയുന്നു

ജനാലയിലൂടെ നോക്കുമ്പോള്
ഉറക്കം നഷ്ട്ടപ്പെട്ട കണ്ണുകള്ക്ക്‌ കുളിര്
അടച്ചിടപ്പെട്ട മനസ്സിലേക്ക്
അകലെനിന്നു ഒരു തെന്നല്

ജനാലയിലൂടെ നോക്കുമ്പോള്
പുറംകാഴ്ചകള്ക്ക് ദീപാലങ്കാരം
മുറിക്കുള്ളിലെ ഇരുട്ട്
പുറത്തേക്കു പോയി മറയുംപോലെ 
ജനാലയിലൂടെ നോക്കുമ്പോള്
ആരെയോ കാത്തിരിക്കും പോലെ
കാത്തിരിപ്പിന്റെ ദൃശ്യസ്വാതന്ത്ര്യമാനല്ലൊ
ജനാലകള്‍ സമ്മാനിക്കുന്നത്

Friday, June 1, 2012

സ്വപ്‌നങ്ങള്‍

സ്വപ്‌നങ്ങള്‍ മുതലകളാണ്!
അവയുടെ വായില്,
‍തലവച്ചുറങ്ങേണ്ടിവരുന്നവന് മാത്രമേ
അത് മനസ്സിലാകൂ..
അവയ്ക്ക് മുകളില്‍ കയറി
ഒഴുകി നടക്കുന്നവര്‍ക്ക്
അത് അറിയാന്‍ കഴിയില്ല..

Monday, May 28, 2012

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
മറ്റേതൊരു രാത്രിയിലെയും പോലെ.
വെളിച്ചം കുടിച്ചുന്മാതരാകാന്‍ വേണ്ടി-
മഴപ്പാറ്റകള്‍ തീകുണ്ഡം തേടി യാത്ര തുടങ്ങിയിരിക്കുന്നു..

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
നിശബ്ദതയുടെ സംഗീതം കേട്ട് കേട്ട്
കാത് പുണായവന്റെ മനസ്സില്‍,
മൌനത്തിന്റെ ഏഴാം സിംഫണി തുടങ്ങിയിരിക്കുന്നു..

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
ആകാശത്ത് നിന്നും നക്ഷത്രങ്ങള്‍ വീണു തുടങ്ങിയിരിക്കുന്നു.
ഒടിഞ്ഞു പോയ ഘടികാര സൂചി പാതി സമയം കാട്ടുന്നു.
സ്വപ്നങ്ങളുടെ കൊലാഷിനു തീ പിടിക്കുന്നു.

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
നീ ഉണ്ടാക്കിയ ശൂന്യതയില്‍,
നീ കാട്ടിതന്ന സ്വപ്നങ്ങളുടെ പ്രേതങ്ങള്‍,
എന്നെ വല്ലാതെ ഭയപ്പെടുത്തി തുടങ്ങുന്നു..

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
മൂക്കില്‍ നിറയുന്നത് ശവമെരിക്കുന്ന ഗന്ധം
കാതില്‍ ചത്തവന്റെ പെണ്ണിന്റെ രോദനം
വായില്‍ ആരുടെയോ കണ്ണീരിന്റെ ഉപ്പ്..

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
മറ്റേതൊരു രാത്രിയിലെയും പോലെ.
വിഷാദത്തിന്റെ വീണയില്‍, എന്നെത്തെയും പോലെ 
ആരോ മരണത്തിന്റെ ശ്രുതി മീട്ടുന്നുണ്ട്!!!!

നീ മൊഴിഞ്ഞതെന്താണ്?


വിയര്‍പ്പു തളം കെട്ടിയ ഉപ്പളങ്ങള്‍ നീന്തിക്കടന്നു
നിന്റെ സമൃധികളില്‍ എത്തവേ
കിതപ്പുകളാല്‍ സംഗീതം തീര്‍ത്തു നീ മൊഴിഞ്ഞതെന്താണ്?
യാത്ര പറച്ചിലിന്റെ മഴയില്‍ കുളിച്ചു തോര്‍ത്തി
വിശുദ്ധി നേടി മാലാഖമാരായി
ഒരിക്കലും കൂട്ടി മുട്ടാത്ത  ഇരുവഴികളില്‍
പരസ്പര മറിയാതവരായി യാത്ര തുടരാമെന്നോ?

Wednesday, May 23, 2012

താഴും മോഷണവും

മുറി താഴിട്ടു പൂട്ടി താക്കൊലെടുതപ്പോഴാനു
ഇനി മനസ്സിനെക്കൂടി താഴിട്ടുപൂട്ടാന്‍ തോന്നിയത്.

അതിനു ഒരു താഴ് വാങ്ങാനാണ്,
അതിരാവിലെ തന്നെ ചന്തയില്‍ വന്നത്..
ഒടുവില്‍ ഒരു താഴ്,
 ഒരു പാട് വിലപേശലിനു ശേഷം വാങ്ങി.
അപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്,
നീണ്ട വില പേശലുകള്‍ക്കിടയില്‍
ആ താഴ് വില്പ്പനക്കാരി 
എന്റെ മനസ്സിനെ മൊത്തത്തില്‍ മോഷ്ട്ടിച്ചു വന്നു..
ഇനി ഈ താഴുകൊണ്ട് എന്ത് ചെയ്യും ഞാന്‍!!
______________________________________________________________________
പത്തു രൂപയുടെ ഒറ്റനോട്ട് സംരക്ഷിക്കാന്‍ വേണ്ടി,
നൂറു രൂപ മുടക്കി ഞാനൊരു താഴ് വാങ്ങിച്ചു..
അടുത്ത നാളില്‍ മോഷണം പോയത് 
ആ താഴ് മാത്രമായിരുന്നു..

Saturday, May 19, 2012

ദൂരം

ട്രിപ്പ്ലികനിലെ ആഗ്രഹാരങ്ങളില്‍ നിന്നും,
പാരീസിലെ ചേരികളിലെക്കുള്ള ദൂരം
മനുഷ്യനില്‍നിന്നും ചരിത്രത്തിലേക്കുള്ള ദൂരമാണ്..
എര്നെസ്റ്റ് ഹെമ്നിഗ്വെയില്‍ നിന്നും നന്ദിതയിലേക്കുള്ള ദൂരം,
മരിക്കാനുള്ള തീരുമാനത്തില്‍ നിന്നും
മരണത്തിലേക്കുള്ള ദൂരമാണ്.
ഭൂമിയില്‍ നിന്നും ആകാശതിലെക്കുള്ള ദൂരം
യാതാര്ത്യത്തില്‍ നിന്നും
സ്വപ്നങ്ങളിലേക്കുള്ള ദൂരമാണ്.
"ഗാന്ധിയില്‍" നിന്നും "ഗാന്ധിയിലെക്കുള്ള" ദൂരം,
പാവങ്ങളില്‍ നിന്നും
പണക്കാരനിലെക്കുള്ള ദൂരമാണ്.
ദൂരങ്ങള്‍ കണ്ടു ഭയക്കുന്ന നിന്നില്‍ നിന്നും,
വിദൂരതയിലേക്കുള്ള ദൂരം
ന്യുന സംഖ്യയില്‍ നിന്നും അതിസന്ഖ്യയിലെക്കുള്ള ദൂരമാണ്!

Saturday, May 12, 2012

നിഴല്‍

നീ എന്തിനാണ് എന്നെ ഇങ്ങനെ പിന്തുടരുന്നത്?
ഞാന്‍ എന്റെ നിഴലിനോട്‌ കയര്‍ത്തു.എന്റെ നിഴല് എന്നോട് തിരിച്ചും കയര്‍ത്തു..

ഞാന്‍ ജനിക്കുമ്പോള്‍ കൂടെ ജനിക്കുകയും ഞാന്‍ വളരുമ്പോള്‍ കൂടെ വളരുകയും ചെയ്യ്ത നിഴല്‍..

ഞാന്‍ അമ്മയുടെ മുലപ്പാല്‍ കുടിക്കുമ്പോള്‍ അമ്മയുടെ നിഴലിന്റെ മുലപ്പാല്‍ കുടിച്ച എന്റെ നിഴല്‍..

ഞാന്‍ അവളെ ചുംബിച്ചപ്പോള്‍ അവളുടെ നിഴലിനെ ചുംബിച്ച എന്റെ നിഴല്‍..

ഇങ്ങനെയൊക്കെ ആലോചിച്ചിട്ടും എനിക്ക് എന്റെ നിഴലിനോട്‌ ഒട്ടും സഹതാപം തോന്നിയില്ല. കാരണം അത്രയും വലിയ അപരാധങ്ങളാണ് അത് എന്നോട് ചെയ്യുന്നത്.സ്വകാര്യത അനുവദിക്കാതെ എപ്പോഴും അത് എന്നെ പിന്തുടരുന്നു.മുന്നിലും പിന്നിലും ചിലപ്പോഴൊക്കെ വശങ്ങളിലും കാല്ക്കീഴിലും ഒക്കെയായായി അത് എന്നെത്തന്നെ പിന്തുടരുകയാണ്.ഈ പ്രശ്നത്തെക്കുറിച്ച് അതിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അത് എന്നോട് അതെ പോലെ തിരിച്ചു കയര്‍ക്കുകയാണ്‌.

അങ്ങനെയാണ് ഞാന്‍ അതിനെ കൊന്നു കളയാന്‍ തീരുമാനിച്ചത്.

പക്ഷെ ഇന്നലെ എന്നെവിട്ടുപോയ അവള്‍ അവസാനമായി വിളിച്ചപ്പോള്‍ പറഞ്ഞത് ഞാന്‍ സ്വന്തം നിഴലിനെപ്പോലും ഭയന്ന് ഇരുട്ടുമുറിയില്‍ ഒളിച്ചിരിക്കുന്ന ഭീരു ആണെന്നാണ്‌.എന്തായാലെന്താ..എന്റെ നിഴലോ അവളോ ഒന്നും ഇനി എന്റെ മനസ്സമാധാനം കളയാന്‍ കൂടെവരില്ലല്ലോ..

Thursday, May 10, 2012

ഒരു പ്രണയ കഥ അഥവാ ഒരാളെ സ്വയം ചിന്തിപ്പിക്കാന്‍ പഠിപ്പിച്ച കെട്ടു കഥ

ഒരു പക്ഷെ മറ്റുള്ളവരില്‍ നിന്നും അല്പം വ്യതസ്തനായി (കുറച്ചു ഭ്രാന്തുണ്ടോന്നു സംശയിക്കത്തക്ക രീതിയില്‍) നടക്കുന്നത് കൊണ്ടാവണം അവള്‍ അവനെ ശ്രദ്ധിച്ചത് തന്നെ. മറ്റുള്ളവര്‍ പെരുമാറുന്നതില്‍ നിന്നും വ്യതസ്തമായിട്ടുതന്നെയാണ് അവന്‍ അവളോടും പെരുമാറിയത്. സൌഹൃദത്തിന്റെ നാലാം ദിവസം തന്നെ പ്രണയമാണെന്നും പറഞ്ഞു പൈങ്കിളി സംസാരിക്കുകയും മെസ്സേജ് ചെയ്യുകയും ചെയ്യുന്നവരില്‍ നിന്നും തീര്‍ത്തും വ്യതസ്തനായതിനാല്‍ തന്നെയാവണം അവളുടെ ഉള്ളിലെവിടെയോ അവനോടു പ്രണയം സ്പന്ദിച്ചു തുടങ്ങിയത്. അവന്റെ സാമീപ്യത്തില്‍ അവള്‍ ഏകാന്തതയും അതില്‍ നിന്നുണ്ടാകുന്ന ഭയവും മറക്കുകയായിരുന്നു. അവന്റെ സാഹിത്യതെയോ രാഷ്ട്രീയതെയോ മനസ്സിലാക്കാനോ ആസ്വദിക്കാനോ അവള്‍ക്കു കഴിയുമായിരുന്നില്ല.
 *************************************************
പടക്കങ്ങള്‍ പൊട്ടിച്ചിരിക്കുന്ന ഒരു ദീപാവലി ദിവസത്തെ സന്ധ്യയില്‍ മൂകതയും വിരസതയും തളം കെട്ടി നില്‍ക്കുന്ന അടച്ചിട്ട മുറിയുടെ ഇരുട്ടിലിരുന്നു അവള്‍ അവനോടു പറഞ്ഞു, നമുക്ക് ഒരുമിച്ചു ജീവിച്ചാലോ? വിഷാദത്തിന്റെ ലഹരിയില്‍ നിന്നും അവന്‍ മറുചോദ്യം ചോദിച്ചു,അങ്ങനെ ചെയ്യ്താല്‍ നീ സന്തോഷമായിരിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ?
- ഉണ്ട്,നമ്മുടെ സൗഹൃദം തുടങ്ങിയതിനു ശേഷമാണ് ഞാന്‍ എന്റെ വീട്ടിനുപുറത്ത്‌ നിന്നും സന്തോഷമറിയുന്നത് ..
- ഏകാന്തതയുടെ കടലില്‍ മുങ്ങിക്കിടക്കുമ്പോള്‍, മരുഭൂമിയിലെ ഇതു യാത്രികനും അകലങ്ങളില്‍ മരീചിക തെളിയും..മരീചികകള്‍ ശാസ്ത്രവും ചിലപ്പോള്‍ മനസ്സും ചേര്‍ന്ന് സൃഷ്ട്ടിക്കുന്ന ഭ്രമമാണ്. അതിനെ ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നത് മണ്ടത്തരമാണ്..
- നീയിപ്പോള്‍ പറഞ്ഞതിന്റെ അര്‍ത്ഥമൊന്നും എനിക്ക് മനസ്സിലായില്ല..മനസ്സിലാകുകയും ഇല്ല..നിന്റെ സാഹിത്യം രസിക്കാനറിയാത്ത രാഷ്ട്രീയം അറിയാത്ത ഒരു പൊട്ടിപ്പെനാണ് ഞാന്‍ അതുകൊണ്ടല്ലേ നീ എന്നെ സ്നേഹിക്കാത്തത്..അത് എനിക്കറിയാം..
- ഞാന്‍ നിന്നെ പ്രണയിക്കുന്നു..അതിനു നീ എന്റെ അക്ഷരങ്ങളെയൊന്നും സ്നേഹിക്കണ്ട എന്നോട് ഇപ്പോള്‍ കാണിച്ച ഈ ഒരു സ്നേഹമുണ്ടല്ലോ അത് മാത്രം മതി..
*************************************************
മേഘങ്ങളാല്‍ നിറഞ്ഞ ആകാശമായിരുന്നു അന്ന്. മേഘാവൃതമായ ആകാശവും നോക്കി ടെറസ്സില്‍ മലര്‍ന്നു കിടന്ന അവന്റെ ഫോണ്‍ ശബ്ദിച്ചു.അങ്ങേയറ്റത്ത്‌ അവളായിരുന്നു.
- ഡാ.. ഈ ഹോസ്റെലിനു മുകളിലത്തെ മേഘം നിറഞ്ഞ ആകാശത്ത് ഒരേ ഒരു നക്ഷത്രം മാത്രം..അത് എന്നെത്തന്നെ നോക്കുവാ..അതിനെ കാണുമ്പോള്‍ എനിക്ക് നിന്നെത്തന്നെ ഒര്മവര്വാ......
- ഹ ഹ..നീയും എഴുതി തുടങ്ങിയോ?
കൊള്ളാം...
- ഓ..കളിയാക്കുവോന്നും വേണ്ടാ..എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു, അത്ര മാത്രം!!
 *************************************************
ഒരു ചെറിയ കുട്ടിയുടെ മാനസ്സിക നിലയില്‍ നിന്നും അവളെ അവന്‍ മാറ്റിയെടുക്കുകയായിരുന്നു. ആളുകളെ മനസ്സിലാക്കാനും ചിന്തിക്കാനും ധൈര്യത്തോടെ നടക്കാനും ഒക്കെ അവന്‍ അവളെ പഠിപ്പിച്ചു. ഇതൊന്നും മനസ്സിലാകാതെ അവള്‍ മാറിക്കൊണ്ടിരുന്നു. സ്വന്തമായി ചിന്തിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞ ഒരു വൈകുന്നേരത്തില്‍ അവള്‍ അവനോടു പറഞ്ഞു
- നമ്മള്‍ ഒരുമിച്ചു ജീവിച്ചാല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ലേ നീ തന്നെ ഒന്നാലോചിച്ചു നോക്കൂ..നിന്റെയും എന്റെയും ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ തന്നെ വേറെയല്ലേ..
- എന്താ ഇതൊക്കെ പറഞ്ഞു എനെ വിട്ടു പോകാനാണോ,നീ ശ്രമിക്കുന്നത്..
അവന്‍ ഒരു ചെറു ചിരിയോടെ ചോദിച്ചു.
അവള്‍ വേവലാതിയോടെ മറുപടി നല്‍കി..
- അല്ലാ ഞാന്‍ മരിച്ചാലും നിന്നെ വിട്ടുപോകില്ല...പക്ഷെ നിനക്ക് എന്നെ വിട്ടുപോകണം എന്ന് തോന്നിയാലോ? അതുകൊണ്ടാണ് ഞാന്‍ ഈ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ എടുത്തു പറഞ്ഞത്!! നിനക്ക് വിഷമമായോ?
അതെ ചിരിയോടെ അവന്‍ മറുപടി നല്‍കി..
- ഈ ഒരു വളര്‍ച്ചയിലേക്ക് നിന്നെ കൊണ്ട് വരാനാണ് ഞാന്‍ നിന്നെ പ്രണയിച്ചത്..നീ തന്നെ ഈ കാര്യങ്ങള്‍ തിരിച്ചറിയുന്ന രീതിയില്‍ ചിന്തിക്കാനുള്ള പ്രാപ്തിയില്‍ എതനമെന്നതായിരുന്നു എന്റെ സ്വപ്നം..അത് പൂര്‍ത്തിയായി..ഇനി ഒരു കാവല്ക്കാരാനായി ഞാന്‍ നിനക്കൊപ്പം നില്‍ക്കേണ്ടതില്ല..ഞാന്‍ യാത്രയാകുന്നു..വിട..

ചെകുത്താന്‍

അവസാനത്തെ അത്താഴവും കഴിഞ്ഞു,
ഒറ്റുകാരനാല്‍ കാട്ടിക്കൊടുക്കപ്പെട്ടു,
മുഖത്ത് വെട്ടേറ്റു പിടഞ്ഞു ചത്തവനെ-
വീണ്ടും വീണ്ടും വെട്ടുകയാണ്....
കള്ളകഥകള്‍, വാര്‍ത്തകള്‍, വോട്ട് പിടിത്തം എന്നിങ്ങനെ..
വെള്ളി നാണയങ്ങള്‍ എണ്ണിവാങ്ങിയവരെ,
ഗാഗുല്തയിലേക്ക് തള്ളിവീഴ്താന്‍ പോയ,
ദൈവത്തെപ്പോലും നാടുകടത്തിയ-
ചെകുത്താന്‍ ആരാണ്?
അല്ലെങ്കിലും,
യേശുവിനെ നാം ഇന്നും,
കുരിശിലേറ്റിക്കൊണ്ടിരിക്കുകയാനല്ലോ..

എന്റെ രക്തം

നിന്റെ മുറിവുകള്‍ക്ക്‌,
എന്റെ രക്തം ഔഷധമായി..
ഒടുവില്‍, മുറിവുകള്‍ ഉണങ്ങിയപ്പോള്‍,
നീ നന്ദി പറഞ്ഞു അകന്നു..
അപ്പോഴേക്കും രക്തം വാര്‍ന്നു,
ഞാന്‍ മരിച്ചിരുന്നു..


Friday, May 4, 2012

മന്‍മോഹന്റെ സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളില്‍ കാണാന്‍ പറ്റാത്ത ജീവിതങ്ങള്‍..

തമിള്‍നാട്ടിലെ ഒരു ഇടത്തരം പട്ടണത്തിലെ സാമാന്യം തരക്കേടില്ലാത്ത (ആ പട്ടണത്തിലെ ഏറ്റവും വലിയ) ഒരു റെസ്ടോറെന്റില്‍ നിന്നും പ്രാതല്‍ കഴിക്കുകയായിരുന്നു ഞാന്‍. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ചില്ലുകളില്‍ കൂടി കണ്ണുകള്‍ പുറത്തേക്കു സഞ്ചരിച്ചു കൊണ്ടിരുന്നു. അപ്പോഴാണ്‌  റെസ്ടോറെന്ടിനു മുന്നിലെ പുല്‍ത്തകിടിയില്‍ കള പറിക്കുകയും വൃത്തിയാക്കുകയും ഒക്കെ ചെയ്യുന്ന കുറെ വൃത്ധകളെ കണ്ടത്. മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ചു, ചെളി പിടിച്ച ഒരു തുണി തലയില്‍ കെട്ടി അവര്‍ ജോലി ചെയ്യുകയാണ്. നമ്മുടെ നാട്ടിലെ പതിവ് കാഴ്ച തന്നെ. അത് കൊണ്ട് തന്നെ അവരില്‍ നുന്നും കണ്ണുകള്‍ പിന്‍വലിക്കാനിരിക്കുംബോഴാനു നല്ല പ്രായമുള്ള ഒരു അമ്മൂമ്മയെ അവരുടെ കൂട്ടത്തില്‍ കണ്ടത്. അവര്‍ ആ പുല്‍ തകിടിയില്‍ ഇരുന്നു പുല്ലു പറിച്ചു കൊണ്ടിരിക്കുകയാണ്. 
മഴയുടെ തുടര്‍ച്ചയായ അഭാവം കൊണ്ട് വരണ്ടു പോയ ഭൂമി പോലെയായിരുന്നു അവരുടെ കണ്ണുകള്‍. കാഴ്ച്ചക്കുരവുകൊണ്ടാവണം, ഇടയ്ക്കിടെ അവര്‍ മിഴികള്‍ ബലത്തില്‍ അടയ്ക്കുകയും ആയാസപ്പെട്ട്‌ തുറക്കുകയും ചെയ്യ്തുകൊണ്ടിരുന്നു. കറുത്ത ചരടുകള്‍ കൊണ്ട് കെട്ടി വച്ചിരുന്ന കണ്ണട അവര്‍ക്ക് ഈ ലോകത്തിന്റെ ദൃശ്യങ്ങളെ തെളിമയോടെ കാട്ടിക്കൊടുക്കാന്‍ തക്ക കഴിവില്ലാതതാനെന്നു തോന്നുന്നു.ഇത് വരെ കണ്ട മുഖങ്ങളില്‍ നിന്നെല്ലാം അവരുടെ മുഘതിനു എന്തോ പ്രത്യേകത ഉള്ളത് പോലെ എനിക്ക് തോന്നി. പയ്യെ പുറത്തിറങ്ങിയ ഞാന്‍ അവരുടെ അടുത്തേക്ക് പോയി. ജോലിയൊക്കെ എങ്ങനെയുണ്ട് എന്ന എന്റെ ഉറക്കെയുള്ള ചോദ്യമാണ് അവര്‍ക്ക് എന്റെ സാന്നിധ്യം അറിയിച്ചു കൊടുത്തത് എന്ന് തോന്നുന്നു. പെട്ടന്ന് തന്നെ അവര്‍ ചാടി എഴുന്നേറ്റു. കെട്ടി വച്ചിരുന്ന കണ്ണടയും മടിയിലുണ്ടായിരുന്ന പൊതിയും (പുകയില പൊതിയാവണം) താഴെ വീണു. ആ സ്ഥാപനത്തിലെ ഏതെങ്കിലും മേനെജരോ മുതലാളിമാരോ ആയിരിക്കണം എന്ന് കരുതിയാവണം അവര്‍ കൈകള്‍ കൂപ്പിക്കൊണ്ട്‌ "നല്ല രീതിയില്‍ പോകുന്നു സാമീ" എന്ന് മറുപടി നല്‍കി. ആ ശബ്ദത്തില്‍ ഭയമോ അല്ലെങ്കില്‍ വിധേയത്വമോ തിരിച്ചറിയാനാകാത്ത വിധം കലര്‍ന്നിരുന്നു. ഞാന്‍ കുനിഞ്ഞു അവരുടെ വീണു പോയ കണ്ണടയും പൊതിയും എടുത്തു കയ്യില്‍ വച്ച് കൊടുത്തു.
അവര്‍ കുറെ സമയം ആശ്ചര്യവും ഭയവും ഒക്കെ കലര്‍ന്നാണ് എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നുകൊണ്ടിരുന്നത്. ഒരു പക്ഷെ നമ്മളെപ്പോലെയുള്ള മനുഷ്യന്മാര്‍ അവരോടു ഇതുവരെ സ്നേഹത്തില്‍ പെരുമാറി കാണില്ല എന്ന് എനിക്ക് തോന്നി.എന്റെ "പാട്ടീ" (മുത്തശി) എന്നുള്ള വിളിയൊക്കെ കേട്ടിട്ടാവണം അവര്‍ പയ്യെ എന്നോട് ഒരു പെരക്കുട്ടിയോടെന്നവണ്ണം സ്നേഹത്തോടെ സംസാരിക്കാന്‍ തുടങ്ങി. അവരുടെ പേര് കണ്ണമ്മ.ആ ടൌണില്‍ നിന്നും കുറച്ചകലെ ഒരു ഗ്രാമത്തിലാണ് താമസം. ചെറിയ പ്രായം മുതലേ തോട്ടത്തില്‍ ജോലിക്ക് പോകും. സ്കൂളില്‍ പോയിട്ടേയില്ല.പതിമൂന്നാമത് വയസ്സിലായിരുന്നു കല്യാണം. ഭര്‍ത്താവ് തിരുവനന്തപുരത്ത് ചായക്കടയില്‍ ജോലിക്കാരനായിരുന്നു. അവര്‍ ഒരിക്കല്‍ യാത്ര പറഞ്ഞു പോയതാണ്. പിന്നെ കണ്ടിട്ടില്ല. അതിനുള്ളില്‍ അവര്‍ക്ക് ഒരു ആണ്‍ കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറന്നിരുന്നു.പെണ്‍കുഞ്ഞു ജനിച്ചതിലിരുന്നു കിടക്കപ്പായിലിരുന്നു എനീട്ടിട്ടില്ല. മകന് അന്ജാമത്തെ വയസ്സില്‍ പനി പിടിച്ചു കിടന്നു. ഒരു പാട് നാളുകള്‍ കിടന്നു. കണ്ണമ്മയുടെ പ്രാര്തനകളെ തോല്‍പ്പിച്ചു അവന്‍ യാത്രയായി. പിന്നെ അച്ഛന്റെ മരണം. അമ്മയുടെയും  അമ്മൂമ്മയും മാത്രമായി കൂട്ട്. പിന്നെ അവരോക്കെപ്പോയി കണ്ണമ്മ തനിച്ചായി - മകളും. ഭര്‍ത്താവ് തിരിച്ചു വരും എന്ന് കരുതുന്നുണ്ടോ എന്നാ എന്റെ ചോദ്യത്തിന് അയാളുടെ മുഖം പോലും ഇപ്പോള്‍ ഓര്‍മയില്ല എന്നായിരുന്നു മറുപടി. അല്ലെങ്കിലും കാല്പനികതയും കാത്തിരിപ്പുകളും എല്ലാം മറ്റു ജോലികലോന്നുമില്ലാത്ത നമുക്ക് മാത്രമാണെന്ന് തോന്നി. അന്നം തേടി അലയുന്നവന് അതൊക്കെ വറ്റിപ്പോകും. ഇവിടുന്നു എത്ര കൂലി കിട്ടും എന്നാ ചോദ്യത്തിന് 50 രൂപ എന്ന് അവര്‍ പറഞ്ഞു. ആശ്ചര്യത്തോടെ ഞാന്‍ അവരെ നോക്കി. ഇപ്പോള്‍ ബസ്‌ കാശ് കൂടി കൂട്ടിയില്ലേ അപ്പോള്‍ എങ്ങനെയാണ് ഒപ്പിച്ചു പോകുന്നത് എന്ന എന്റെ സാമ്പത്തിക ശാസ്ത്ര ചോദ്യത്തിന് മുന്നില്‍ മാത്രം അവര്‍ ഒന്ന് പുഞ്ചിരിച്ചു. അല്പം ദൂരെ ജോലി ചെയ്യുന്ന ഒരു സ്ത്രീയെ കൈചൂണ്ടിക്കൊണ്ട് അവര്‍  പറഞ്ഞു -മുന്‍പൊക്കെ ഒരു ഗ്ലാസ്‌ ചായ വാങ്ങി ഞങ്ങള്‍ രണ്ടു പേര് കുടിച്ചിരുന്നു..ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേര് ഒരു ഗ്ലാസ്‌ ചായ വാങ്ങിയിട്ട് തൊണ്ട നനയ്ക്കുമെന്നു. എനിക്ക് ഒരീക്കലുമ് ദാഹിക്കാതിരുന്ന മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക ശാസ്ത്രം ഒരിക്കല്‍ കൂടി വായില്‍ കയ്പ്പ് നീരായി തികട്ടി വന്നു.
യാത്ര പറഞ്ഞു കൊണ്ട് ഞാന്‍ അവര്‍ക്ക് ഒരു 50 രൂപയെടുത്ത്‌ നീട്ടി. അവര്‍ അത് നിഷേധിച്ചുകൊണ്ട് അഭിമാനത്തോടെ പറഞ്ഞു;- "എനിക്ക് ഒരു ദിവസം ഇവിടെ ജോലി ചെയ്യ്താല്‍ ഇത് കിട്ടും കുഞ്ഞേ.."
(ഞാന്‍ അവരില്‍ നിന്നും തിരിച്ചു നടക്കുമ്പോള്‍ അവരെ ജോലി ചെയ്യിപ്പിക്കുന്ന കോണ്ട്രാക്റ്റ്കാരനടെ മാനേജര്‍ വയറു നിറയെ ഭക്ഷണവും കഴിച്ചു പല്ലില്‍ കുത്തി കൊണ്ട് വരുന്നുണ്ടായിരുന്നു. അയാള്‍ എന്നോട് പറഞ്ഞു "അതികം അടുക്കണ്ട സാറേ..അടുത്താല്‍ നിങ്ങളോട് കാശ് ചോദിച്ചു കളയും ! എല്ലാം കള്ളാ തിരുമാലികലാ...")

Wednesday, May 2, 2012

കെ പി സി സ്കൂള്‍ - മഴ നനഞ്ഞു,ആര്‍ദ്രമായി,ചൂടുപിടിച്ച ഓര്‍മ്മകള്‍..

ഓര്‍മകളുടെ ഇടവഴികള്‍ കാടുപിടിച്ച് തുടങ്ങുന്നതിനും ഒരു പാട് മുന്‍പേ തന്നെ ആ സ്കൂള്‍ കടന്നു വരും. നായാട്ടുപാറ എന്ന വിശാലമായ പരന്നു കിടക്കുന്ന പ്രദേശത്ത് നാലതിരുകളും മതിലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു സ്കൂള്‍ കാണാം-"കെ പി സി എച് എസ് എസ് പട്ടാന്നൂര്‍". കാലം തുരുമ്പ് പിടിപ്പിച്ച ബോര്‍ഡില്‍ സ്കൂളിന്റെ പേര് തിളങ്ങി നില്‍ക്കുന്നത് ദൂരെയിരുന്നേ കാണാം. സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയും സമീപ പ്രദേശങ്ങളുടെയും നാമങ്ങള്‍ അതി വിചിത്രങ്ങളായി തോന്നും. "കരടി-നായാട്ടുപാറ- തുളച്ച കിണര്‍" എന്നൊക്കെയാണ് അവ (ആ പേരുകള്‍ വന്നതിനെക്കുറിച്ചൊക്കെ ഇനിയൊരിക്കല്‍ എഴുതാം).

 *   *  *  *  *  *  *  *  *  *  *  *  *  *  *  *  *
കെ പി സി സ്കൂളില്‍ എട്ടാം ക്ലാസ്സില്‍‍ പോകുന്നതിനു മുന്‍പ് മൂന്നു സ്കൂളുകളില്‍ ഞാന്‍ പടിചിട്ടിട്ടുണ്ടായിരുന്നു. അതില്‍ ആദ്യത്തെ രണ്ടെണ്ണം അമ്മയും അച്ഛനും ജോലി ചെയ്യ്തു കൊണ്ടിരുന്ന സ്കൂളുകള്‍ ആയിരുന്നു. മറ്റൊന്നാകട്ടെ അവരുടെ കണ്‍വെട്ടതുള്ള മറ്റൊരു സ്കൂളിലും. അതുകൊണ്ടാവണം എനിക്ക് "സ്വാതത്ര്യതിന്റെ" പുതിയ ആകാശം കിട്ടിയത് പോലെ ആയിരുന്നു-കെ പി സി സ്കൂള്‍. ചുവന്ന പ്രദേശങ്ങളായ മടിക്കൈയിലെയും പയ്യന്നുരിലെയും മുന്‍ വിദ്യാലയങ്ങളില്‍ നിന്നും എസ് എഫ് ഐ യോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടിയത് കൊണ്ട് തന്നെ, കെ പി സി യിലെ കലുഷമായ രാഷ്ട്രീയാന്തരീക്ഷം എനിക്ക് പുതുമയൊന്നും ഉണ്ടാക്കിയില്ല. എ കെ ആന്റണിയുടെ മന്ത്രി സഭ അധികാരത്തില്‍ ഇരിക്കുന്ന സമയമായിരുന്നു അത്. സ്വാശ്രയ പ്രശ്നം അടക്കം നിരവധി പ്രശ്നങ്ങളാല്‍ വിദ്യാലയാന്തരീക്ഷം ചുട്ടുപൊള്ളുന്ന സമയം. ഒന്‍പതു,പത്തു ക്ലാസ്സുകളില്‍ എസ് എഫ് ഐ സ്ഥാനാര്‍ഥിയായി നിന്ന് ക്ലാസ്സ്ലീടര്‍ ആയും, പത്താം ക്ലാസ്സില്‍ സ്കൂള്‍ ലീടര്‍ ആയും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. എസ് എഫ് ഐ യുടെ ചുവന്ന മഷിയില്‍ അച്ചടിച്ച, വിദ്യാര്‍ഥികളെ പുതിയ അധ്യന വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്യുന്ന, മഴയില്‍ ഈറനായ ലഘുലെഘകള്‍ വായിച്ചിട്ട് ആരംഭിക്കുന്ന മൂന്നു സ്കൂള്‍ വര്‍ഷങ്ങളും തീഷ്ണമായ ചൂടില്‍ വിരിഞ്ഞു നില്‍ക്കുന്ന മെയ്‌ ഫ്ലവര്‍ മരങ്ങളില്‍ അവസാനിച്ചു. ഈ ഓരോ ഇട വേളകളിലും ഞങ്ങള്‍ വളരുകയായിരുന്നു. കുട്ടിതത്തില്‍ നിന്നും കുപിത കൌമാരത്തിന്റെ ആവേശങ്ങളിലേക്ക്....

 * * * * * * * * * * * * * * * * *
പ്രൈമറി ക്ലാസ്സുകളില്‍ നിന്നേ വിദ്യാരംഗം കലാ സാഹിത്യ വേദിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത് കൊണ്ട് എട്ടാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സുവരെ അതിന്റെ സെക്രട്ടറി ആയി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചു. നിരവധി കഥാ/കവിതാ/നാടക ക്യാമ്പുകളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. "എന്നില്‍" നിന്നും "എന്നിലേക്ക്‌" വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. യുവജനോത്സവങ്ങളിലും ഒക്കെ നന്നായി സാനിധ്യമറിയിക്കാനും സമ്മാനങ്ങള്‍ വാരിക്കൂട്ടാനുമുള്ള അവസരം കെ പി സി എപ്പോഴും എനിക്ക് തന്നു കൊണ്ടിരുന്നു....

 * * * * * * * * * * * * * * * * *
എന്റെ എഴുത്തുകളില്‍ പ്രണയം കടന്നു വന്നത്,കെ പി സി യില്‍ വച്ചായിരുന്നു. ആ കഴിവ് എനിക്ക് സമ്മാനിച്ചത്‌ എന്റെ പ്രായമായിരുന്നോ,അതോ കെ പി സി യില്‍ ആദ്യമായി കടന്നു ചെന്ന ദിവസം തന്നെ ജൂണ്‍ മഴയില്‍, കുടയ്ക്കുള്ളിലേക്ക് ബലം പിടിചെതുന്ന മഴത്തുള്ളികളില്‍ അല്പം നനഞ്ഞു - ഇരു വശവും നീല റിബ്ബനുകള്‍ കൊണ്ട് കെട്ടിയിട്ട മുടിയുമായി ക്ലാസ്സിലേക്ക് കയറിവന്ന അവള്‍ സമ്മാനിച്ചതാണോ അതോ ആ മഴയായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷെ, ഇന്നും കെ പി സിക്കകത്തു പെയ്യുന്ന മഴയ്ക്ക്‌ ഒരു പ്രത്യേക സൌന്ദര്യമുണ്ട്. അവിടെ മഴപെയ്യുമ്പോള്‍ ഉയരുന്ന പുതു മണ്ണിന്റെ ഗന്ധത്തിനു എന്തോ ഒരു പ്രത്യേകത ഉണ്ട്....


 * * * * * * * * * * * * * * * * *
സ്നേഹ സമ്പന്നരായ ഒരുപാട് അധ്യാപകര്‍ക്ക്‍ പക്ഷെ ഏതൊരു സ്കൂളിലെയും പോലെ കുട്ടികള്‍ സ്നേഹത്തോടെ വട്ടപ്പേര് (ഇരട്ടപ്പേര്) ചാര്‍ത്തിക്കൊടുത്ത ഇടമായിരുന്നു
കെ പി സി. എം എന്‍ വിജയന്മാഷിന്റെ "കാലിടോസ്കൊപ്" എന്ന ജീവിത ചിത്രങ്ങളില്‍ ബ്രെന്നനെക്കുറിച്ചു മാഷ്‌ പറഞ്ഞവസാനിക്കുന്നത് വായിക്കുമ്പോള്‍ ആ അധ്യാപകരെയൊക്കെ ഓര്‍മവരുന്നു. റിട്ടയര്‍ ആയവരും മണ്മറഞ്ഞു പോയവരും ഇന്നും അവിടെത്തന്നെ ജോലി ചെയ്യുന്നവരുമായ കെ പി സി യുടെ പ്രിയപ്പെട്ട അധ്യാപകരെ..

വിജയന്‍ മാഷ്‌ എഴുതുന്നു..
"ബ്രെണ്ണന്‍ മുന്നില്‍ ഞാന്‍ കാത്തിരിക്കുന്നത് പോക്കിരികലെയാണ്. കാരണം എന്നും സ്നേഹത്തോടെ തേടി വരുന്നത് പോക്കിരികലാണ്. ഒരു റാങ്ക് ഹോല്ടെര്‍ ഒരിക്കല്‍ പോലും തന്റെ അധ്യാപകരെ തേടി വരുന്നില്ല. പക്ഷെ പോക്കിരികള്‍ വരും. മാഷെന്നെ മറന്നുവോ എന്ന് ചോദിക്കും. മാഷന്നു പറഞ്ഞതുകൊണ്ടാണ് ഞാന്‍ നന്നായതെന്നു പറയും. ഒരു പക്ഷെ ഏറ്റവും ആര്‍ദ്രമായ ഒരു ഓര്‍മയില്‍ പോക്കിരി കരയും.."

(ബ്രെണ്ണന്‍ കോളേജിലെ പഴയ വിദ്യാര്തികളുടെ (60കളിലെ) സംഗമത്തെപ്പറ്റി ഒരു ടെലിവിഷന്‍ പ്രോഗ്രാം ചെയ്യ്തപ്പോള്‍ ഞാന്‍ അവസാനിപ്പിച്ചത് വിദൂരതയിലേക്ക് കണ്ണും നട്ട് വിദ്യാര്‍ഥികളെ കാത്തിരിക്കുന്ന, പണ്ടെങ്ങാണ്ടോ ഷൂട്ട്‌ ചെയ്യ്ത വിജയന്‍ മാഷിന്റെ വിഷ്വലോടെയായിരുന്നു. മേല്‍പ്പറഞ്ഞ വാചകങ്ങള്‍ വിവരണമായി നല്‍കിക്കഴിഞ്ഞു കണ്ടു നോക്കുമ്പോള്‍ എന്റെയുള്ളിലും ഒരു കണ്ണീര്‍ത്തുള്ളി നിറഞ്ഞു.വിജയന്‍ മാഷിനെ ഓര്‍ത്തിട്ടാണോ അതോ കെ പി സിയെക്കുറിച്ച് ഓര്‍ത്തിട്ടാണോ എന്നറിയില്ല!)

തങ്ങളെ വട്ടപ്പെരിട്ടു വിളിച്ച "പോക്കിരികളെയും" കാത്തു സ്നേഹത്തോടെ കെ പി സി യിലെ അധ്യാപകര്‍ അവിടെ കാത്തിരിപ്പുണ്ടാകും. "പോക്കിരികള്‍" അവരെത്തേടിപ്പോകുന്നുമുണ്ടാവണം....എനിക്കുറപ്പാണ് !

 * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
http://www.youtube.com/watch?v=GNxBH2jU_6A

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

Friday, April 27, 2012

വേദനിപ്പിക്കുന്നത്....

ഒരുമിച്ചിറങ്ങി,
ഇരു വഴിയില്‍ പിരിയുമ്പോള്‍,
വേദനിപ്പിക്കുന്നത്,
അവശേഷിക്കുന്ന മൌനമാണ്..

നവ രാമായണം

കാട്ടിലേക്കുള്ള യാത്രക്ക് മുന്‍പ്,
കരഞ്ഞു കൊണ്ട്
ഭരത മാതാവ് മൊഴിഞ്ഞു
മകനേ,രാമാ
നീ നിന്റെ പാദുകങ്ങളെയും
മറക്കാതെ എടുത്തിട്ട് പോകുക..

Monday, April 23, 2012

ബാല്യം - മരണം - ഭീതി - തിരിച്ചറിവുകള്‍..

ശൈശവം,ബാല്യം ഇവ രണ്ടും തൊട്ടടുത്ത ബന്ധുക്കളില്‍ നിന്നെന്നെല്ലാം അകന്നു മറ്റൊരു നാട്ടിലായിരുന്നു. അത് കൊണ്ടുതന്നെ ബന്ധുകുടുംബങ്ങളിലെ പ്രായമായവരുടെ ശവ സംസ്കാര ചടങ്ങുകളിലോന്നും പങ്കെടുക്കാനും പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ മരണം എന്ന പദവുമായി നേരിട്ട് സന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. അക്കാലത്ത് അമ്മമ്മ പറഞ്ഞു തന്ന കഥകളില്‍ എന്റെ കുടുംബത്തിലെ രക്തസാക്ഷി സഖാവ് പി സി അനന്തന്‍ നായരുടെ ജ്വലിക്കുന്ന മരണത്തിന്റെ/കൊലപാതകത്തിന്റെ വിവരണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും തന്നെ എന്നെ ഭയപ്പെടുത്തിയിരുന്നില്ല,മറിച്ചു ഭഗത് സിംഗ് ന്റെയും മറ്റും കഥകള്‍ കേള്‍ക്കുന്നതുപോലെ ആവേശമാണ് എന്നില്‍ ഉണ്ടാക്കിയത്. വളരെ അപൂര്‍വമായി അമ്മ പറയുമായിരുന്ന അവരുടെ അമ്മായിയുടെ രോഗം വന്നുള്ള മരണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞാന്‍ എന്ന കുട്ടിയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. സങ്കടവും നിരാശയും ഒക്കെ എനിക്ക് ആ സമയത്ത് തോന്നാറുണ്ട്. മരണം എന്ന പദം എന്നില്‍ ഭീതിയാണ് സൃഷ്ട്ടിചിരുന്നത് എങ്കില്‍ പോലും മരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചു. മരണത്തെക്കുറിച്ചുള്ള വലിയവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ചു, അറിഞ്ഞതും കേട്ടതും എന്നില്‍ കൂടുതല്‍ ഭീതി സൃഷ്ട്ടിച്ചു. ചിലപ്പോഴൊക്കെ ഉറക്കം നഷ്ട്ടപ്പെടുത്തി. ഭീതി സ്വപ്‌നങ്ങള്‍ കണ്ടു. എങ്കിലും ഞാന്‍ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വായിക്കാനും കേള്‍ക്കാനും കൊതിച്ചു.കൊയ്യത്തെ ഭഗവതിക്കാവില്‍ പൂരക്കുളി കഴിഞ്ഞു പീടത്തില്‍ കയറി ഉറഞ്ഞു തുള്ളുകയും ആക്രോശിക്കുകയും ചെയ്യുന്ന വെളിച്ചപ്പാടിന്റെ രൂപം മനസ്സില്‍ എവിടെയോ പതിഞ്ഞത് അങ്ങനെയോക്കെയാവണം. പനിച്ചു..നന്നായിപ്പനിച്ചു..പിച്ചും പേയും പറഞ്ഞു. അച്ഛനും അച്ചാച്ചനും എന്നെ ചുമലില്‍ എടുത്തു കിലോമിട്ടരുകള്‍  നടന്നു തളിപ്പറമ്പില്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അല്പം കൂടി വലുതായപ്പോള്‍, ചില പ്രേത സിനിമകള്‍ മരണം എന്ന സങ്കല്‍പ്പത്തെ എന്നില്‍ കുറച്ചു കൂടി ഭീതിജനകമാക്കി. മരണത്തെ പ്രേതം/ ആത്മാവ് എന്നുള്ള പദങ്ങളുമായി ചേര്‍ത്ത്  ഞാന്‍ എന്ന ശിശു ചിന്തിക്കാന്‍ തുടങ്ങി. ഇത് കൂടുതല്‍ ഭീതിജനകവും വിഷാദാത്മകവുമായ അവസ്ഥകള്‍ എനിക്ക് ശ്രുഷ്ട്ടിച്ചു തന്നു.
 വളരെയേറെ ദുഘവും ഏകാന്തതയും എന്നില്‍ സൃഷ്ട്ടിച്ച സംഭവ പരമ്പരകള്‍ നടന്നത് എനിക്ക് ഏതാണ്ട് 9 - 10  വയസ്സ് ഉള്ളപ്പോലാണ്. അപ്പോഴാണ്‌ അമ്മയ്ക്ക് അപ്പണ്ടിക്സ് സര്‍ജറി ചെയ്യാന്‍ വേണ്ടി കണ്ണൂരില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അച്ഛന്‍ ഇപ്പോഴും അവിടെ അമ്മയുടെ കൂടെയാവും. ഞാനും അനിയനും അച്ഛന്റെ കൊടോളിപ്രതെ വീട്ടിലാണ്. അവിടെ ഇളയമ്മമാരും അച്ചാച്ചനും അമ്മമ്മയും ഒക്കെ ഉണ്ടെങ്കിലും എനിക്ക് വളരെയേറെ ദുസ്സഹമായ ഒരു ഏകാന്തതയും സങ്കടവും അനുഭവപ്പെടാന്‍ തുടങ്ങി. അപ്പോഴാണ്‌ അമ്മയുടെ അമ്മൂമ്മയുടെ മരണം. അച്ചാച്ചന്റെ കൂടെയാണ് മരണം നടന്ന വീട്ടിലേക്കു പോകുന്നത്. ഒരു പക്ഷെ എന്റെ ജീവിതത്തില്‍ തന്നെ ആദ്യമായി ഞാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ മരണ വീട്. ഞങ്ങള്‍ എത്തുമ്പോഴേക്കും ചിത കത്തി തുടങ്ങിയിരുന്നു.എപ്പോഴും തൂവെള്ള വസ്ത്രം മാത്രം ധരിക്കുന്ന "തൊണ്ടിയമ്മമ്മ" ആ അഗ്നി നാളങ്ങല്‍ക്കിടയിലൂടെ എന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. ആ ദ്നിമിഷം തൊട്ടു ഞാന്‍ അനുഭവിച്ചിരുന്നത്‌ എകാന്തതയാണോ വിഷമമാണോ എന്ന് എനിക്കറിയില്ല. എന്തുതന്നെ ആയാലും ആ അവസ്ഥ എന്നെ ഒരുപാട് പേടിപ്പെടുത്തി. ആ മരണം കഴിഞ്ഞു അല്പനാള്‍ കഴിഞ്ഞു അമ്മ ഹോസ്പിറ്റലില്‍ നിന്ന് വരുന്നതിനു മുന്‍പേ അച്ഛന്റെ അമ്മാവന്റെ മരണം ഉണ്ടായി. എല്ലാം ചേര്‍ന്ന് എന്നില്‍ സൃഷ്ട്ടിക്കപ്പെട്ട ആഘാതം വളരെവലുതായിരുന്നു. ഏകാന്തത,വിഷാദം,ഭയം ഇവയെല്ലാം ചേര്‍ന്ന് എന്നില്‍ ഒരേ സമയം നൃത്തം വച്ചു. ഉറക്കം നഷ്ട്ടപ്പെടുന്ന രാത്രികളുടെ നീളം ദീര്‍ഘിച്ചു. തൊടിയിലെ നമ്പ്യാര്‍ മാങ്ങകള്‍ തിന്നാന്‍ വരുന്ന വവ്വാലുകള്‍ ശബ്ദമുണ്ടാക്കുമോള്‍ ഞാന്‍ ഞെട്ടി വിറച്ചു. ചീവീടുകളുടെ കരച്ചിലിനിടയില്‍ കൂടി അജ്ഞാതനായ ഒരു ശത്രുവിന്റെ പാദസ്പന്ദനങ്ങള്‍ക്ക് കാതോര്‍ത്തു കൊണ്ട് ഉറക്കം വരാതെ കിടന്നു.
പിന്നീടാണ് ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നത് യുക്തി വാദവും ശാസ്ത്രവും വിശ്വാസങ്ങളും കമ്മ്യൂണിസവും ഗാന്ധിസവും എല്ലാം വായിച്ചു. അങ്ങനെ ഞാന്‍ യുക്തിവാടത്തില്‍ വിശ്വസിച്ചു..ഒരു കമ്മുനിസ്റ്റ്‌ ആയി..മനുഷ്യത്വം ആണ് ഏറ്റവും വലിയ ആത്മീയതയെന്നും മരണാനന്തര ജീവിതത്തെ ആത്മീയതയുമായി ബന്ധപ്പെടുത്തി കച്ചവടം ചെയ്യുകയാണ് എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ മനസ്സിലായി..
അല്പം കൂടി വലുതായപ്പോള്‍ അച്ഛന്റെ വയസ്സായ മുത്തശ്ശിയുടെ മരണം എന്റെ കണ്മുന്നിലാണ് നടന്നത്. മുത്ത്‌ മുത്തശ്ശിയുടെ മരണം എന്നെ ഭയപ്പെടുത്തിയില്ല,അപ്പോള്‍ ഉണ്ടായ വികാരം തീഷ്ണമായ സങ്കടമാണെന്നു തിരിച്ചറിഞ്ഞു..പിന്നീട് ടി വി യില്‍ കൂടി കണ്ട സദ്ദാമിന്റെ തൂക്കിലിടലും ഗുരുസ്ഥാനീയനായ എം എന്‍ വിജയന്‍ മാഷിന്റെ തല്‍സമയ സംപ്രേക്ഷനതിനിടയിലുള്ള മരണവും പുതിയ തലങ്ങളിലേക്ക് ഉള്‍ക്കൊള്ളുന്ന അവസ്ഥയിലേക്ക് വളര്‍ന്നു. ഇന്നത്തെ ഞാനായി..
പരമത്തി-വേലൂര്‍ ഗ്രാമത്തിലെ കാവേരി നദിക്കരയിലെ പ്രാചീനമായ ശിവ ക്ഷേത്രത്തിനു സമീപത്തു പതിവ് പോലെ ഒരു വൈകുന്നേരം കാറ്റ് കൊണ്ട് ഇരിക്കുകയായിരുന്നു. ക്ഷേത്രത്തോട് തൊട്ടുള്ള ശ്മശാനത്തിലെ ചിതയില്‍ ഒരു ശവം എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ് ചൂട് കൊണ്ട് വളഞ്ഞ ആ ശവം ചിതയില്‍ "എഴുന്നേട്ടിരുന്നത്"! ശവം കത്തിച്ചു കൊണ്ടിരുന്നവന്‍ കയ്യിലെ ഇരുമ്പ് വടികൊണ്ട് പൊടുന്നനെ ശവത്തിനെ "അടിച്ചു കിടത്തി".. മരണത്തിനപ്പുരതുള്ള അര്‍ത്ഥ ശൂന്യത ഓര്‍ത്തു എനിക്ക് ചിരി വന്നു. മരണത്തിനപ്പുറത്തു ഒരു ജീവിതമുണ്ടെന്ന് കൊതിച്ചു ഒരുപാട് മണ്ടത്തരം കാട്ടിക്കൂട്ടുന്നവരെയോര്‍ത്തു ചിരിച്ചുകൊണ്ടാണ് ഞാന്‍ അവിടെനിന്നും മടങ്ങിയത്..
ഇന്ന് എനിക്കറിയാം കുട്ടിക്കാലത്ത് എന്നെ ഭയപ്പെടുത്തിയത് മരണമോ, പ്രേതങ്ങളോ അല്ല എന്ന്..എന്റെ ഏകാന്തതയും വിഷാദമായ അവസ്ഥകളും ആണെന്ന്. കാരണം ഇന്നും ഞാന്‍ അവ അനുഭവിക്കുന്നുണ്ട് ചിലപ്പോഴൊക്കെ..

Sunday, April 22, 2012

കണ്ണുകളില്‍ തെളിയുന്നത്..


ഞാന്‍ അവളുടെ കണ്ണുകളിലും,
അവള്‍ എന്റെ കണ്ണുകളിലും കണ്ടത്,
നിര്‍വചിക്കാനാവാത്ത സ്നേഹം.
പക്ഷെ, നിങ്ങള്‍ ഞങ്ങളുടെ കണ്ണുകളില്‍ കണ്ടത്,
നിര്‍വചിക്കപ്പെട്ട കാമം.
ഞങ്ങളുടെ കണ്ണുകളിലെ വികാരങ്ങള്‍ക്ക്,
നിങ്ങള്‍ പേരിട്ടു ശിക്ഷ വിധിക്കുമ്പോള്‍,
നിങ്ങളുടെ കണ്ണുകളില്‍ തെളിയുന്ന-
വികാരമെന്തെന്നു മാത്രമാണ് എനിക്ക് മനസ്സിലാവാത്തത്!

വേനല്‍ മഴ


"പണ്ട്, ഒരു വേനലില്‍ ..
നീയാം സമുദ്രതിലെതുമ്പോള്‍,
എന്റെ മിഴിയിലെ ഇരുണ്ട വരള്‍ച്ചയിലേക്ക് -
നിന്റെ കണ്‍ നീല ജല ജ്വാല പടരുമ്പോള്‍ ....
ചുണ്ടുകൊണ്ടെന്നെ അളന്നും ,
നിശ്വാസ ഗന്ധക പച്ച ഇറുത്തും,
സര്‍പ്പ സന്ചാരമായ് എന്‍ മെയ്യ് പിണഞ്ഞു കിടന്നും ,
എന്‍ കാതിലൊരു മുഗ്ധ ഗദ്ഗധമായ് നീ മന്ത്രിച്ചു ....
ഒരു മഴ പെയ്യ്തെങ്കില്‍ ...."

(അനില്‍ പനച്ചൂരാന്‍ - "ഒരു മഴ പെയ്യ്തെങ്കില്‍")


കത്തിപ്പടരുന്ന വേനല്‍ എന്തൊക്കെയോ ഓര്‍മിപ്പിക്കുന്നുണ്ട്..സുന്ദരമായ ഒരു സ്വപ്നത്തിന്റെ അവസാനതിലെന്ന വണ്ണം വിടചൊല്ലി അകന്നു പോയ കലാലയ സുഹൃത്തുക്കളെ..തീഷ്ണമായ ചുവപ്പില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു വാക മരത്തിന്റെ ചുവട്ടില്‍ നിന്നും അടുത്ത ജന്മത്തില്‍ കാണാം എന്ന് വാക്ക് തന്നു പോയ പ്രിയ തോഴിയെ..അങ്ങനെ ഒരു പാട് ഒരു പാട് ചൂടുള്ള ഓര്‍മ്മകള്‍..

പക്ഷെ എല്ലാവരും ഒരു വെറുപ്പോടെയാണ് വേനലിനെ നോക്കി കാണുന്നത്.വിയര്തോഴുകുന്ന ഓരോ നിമിഷത്തിലും എല്ലാവരും കൊതിക്കുന്നത് ഒരു വേനല്‍ മഴയ്ക്ക്‌ വേണ്ടിയാണ്. ചുട്ടു പൊള്ളിക്കുന്ന യാതാര്ത്യങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള മനുഷ്യ സഹജമായ ഒരു വാസന തന്നെയാവണം ഈ വേനല്‍ മഴയോടുള്ള പ്രനയതിനുപിന്നിലും ഉള്ളത്. വരണ്ടുണങ്ങി പൊടി പാറുന്ന മണ്ണിനെ സ്നേഹത്തിന്റെ ചുണ്ടുകല്‍ക്കൊണ്ട് ചുംബിച്ചു ആര്‍ദ്രമാക്കുന്ന ഒരു മാന്ത്രികത ഓരോ വേനല്‍മഴതുള്ളിക്കും ഉണ്ട്. ഈ ലോകത്ത് ബാക്കി നില്‍ക്കുന്ന ഏറ്റവും പ്രാചീനമായ ഗന്ധം - പുതു മണ്ണിന്റെ ഗന്ധം - സൃഷ്ട്ടിച്ചുകൊണ്ടാണ് ഓരോ വേനല്‍മഴയും പെയ്യ്തിരങ്ങുന്നത്. അത് ജൈവീകമായ ഒരു ഓര്മപ്പെടുതലാണ്. നിന്റെ വേരുകള്‍ എവിടെയാണെന്ന് നിന്നെക്കൊണ്ടുതന്നെ അന്വേഷിപ്പിക്കാനുള്ള പ്രകൃതിയുടെ ആദിമമായ പ്രചോദനമാണ് അത്.

മുകളില്‍ കുറിച്ചത് പോലെ തന്നെ വേനലുകള്‍ "വിടപരചിലുകലാല്‍" ചൂടുള്ളതാണ്. അല്ലെങ്കില്‍ ഉഷ്നമാപിനിയുടെ സൂചികയെ ഉയര്‍ത്തുന്നത് ഇത്തരം വിടപരചിലുകലാണ്. അതുകൊണ്ടുതന്നെ ഏകാകിയായ വേനലിന്റെ കരച്ചിലാണ് ഈ വേനല്‍ മഴകള്‍. കരയാന്‍ പോലും മറന്നു പോയ ഏകാകികളുടെ നാടായി മാറുന്നത് കൊണ്ടാവണം ഇപ്പോള്‍ വേനല്‍ മഴകള്‍ വല്ലാതെ കുറഞ്ഞു പോകുന്നത്..

Saturday, April 21, 2012

എറെസര്‍

പണ്ട്,
തെറ്റിപ്പോയ പെന്‍സില്‍ ചിത്രങ്ങള്‍ മായിക്കാന്‍,
എനിക്ക് ഏറെസര്‍ സമ്മാനിച്ചത്‌ നീയാണ്..
ഇന്ന്,
വീണ്ടും ആ താളുകളിലേക്ക് നോക്കുമ്പോഴാണ്,
പെന്‍സിലിന്റെ അഗ്രം‍ കടലാസില്‍ തീര്‍ത്ത മുറിവുകള്‍,
എറേസറിന് മായിക്കാന്‍ കഴിഞ്ഞില്ലായിരുന്നെന്നു-
അറിയുന്നത്!

വ്രണയം..

"വ്രണയം.."
വ്രണിതമാം പ്രണയത്തെക്കുറിച്ച്,
നീ അങ്ങനെയാണ് എഴുതിയത്..

അപ്പോഴും,
അതിന്റെ അടിയില്‍ വ്രണിതമായ്,
നീറുന്ന നിന്റെ ഹൃദയത്തെക്കുറിച്ച്,
ഞാന്‍ വായിക്കാന്‍ മറന്നു..

കല്ലറകള്‍

കല്ലറകള്‍ നിര്‍മ്മിക്കപ്പെടുന്നത്,
സ്മാരകമായല്ല.
ഉള്ളില്‍ അഴുകുന്നതിന്റെ നാറ്റം,
വെളിയില്‍ വരാതിരിക്കാനാണ്.
ശരീരവും ഒരു കല്ലറയാണ്‌,
അഴുകുന്ന മനസ്സിനെ അടക്കിയത്‌..

ശവമടക്ക്

ശീത ശവപ്പെട്ടിയില്‍,
ബന്ധുക്കലെക്കാത്തുകിടന്നവന്‍,
മനം മടുത്തു
തെക്കോട്ട്‌ നടന്നു പോകുന്നു..

വേദനയുടെ അവസാനം.

വേദനയുടെ അവസാനം എന്താണ്?
ആശ്വാസമെന്നു ചിലര്‍
മരണമെന്ന് മറ്റുചിലര്‍
മരണമാണ് ആശ്വസമെന്നു വേറൊരാള്‍..
ആരെങ്കിലും ഇനി എന്നെയൊന്നു വേദനിപ്പിക്കൂ..
അപ്പോള്‍ ഉത്തരം കിട്ടുമല്ലോ?

ഉറുംബ്

അടുക്കളയിലാണ് ആദ്യം വന്നത്,
പിന്നെ എല്ലാ പാത്രങ്ങളും കീഴടക്കി.
കൃത്യമായി നിരയോപ്പിച്ചാണ് വരുന്നത്,
പതുക്കെ,
ഓരോ മുറികളും കീഴടക്കിക്കൊണ്ട്,
വീട് മുഴുവന്‍ കീഴടക്കിക്കഴിഞ്ഞു,
എന്റെ മൂക്കിലൂടെ കയറിയവര്‍,
ഇപ്പോള്‍,
എന്റെ തലച്ചോറില്‍ ഓടി നടക്കുകയാണ്..

Friday, April 20, 2012

മടുക്കുന്ന യാത്രകള്‍

യാത്രകളെ ഒരു പാട് സ്നേഹിച്ചിരുന്ന ഒരു ചെറിയ കുട്ടിയായിരുന്നു ഞാന്‍ ഏതാനും നാളുകള്‍ക്കു മുന്‍പ് വരെ..പക്ഷെ ഇന്ന് യാത്രകള്‍ എന്നെ വല്ലാതെ മടുപ്പിക്കുന്നു..തളര്‍ത്തുന്നു..ചിലപ്പോഴൊക്കെ വെറുപ്പിക്കുന്നു..ട്രെയിനിന്റെ ജനാലകള്‍ക്കു അരികെ ഉറക്കം തൂങ്ങാത്ത കണ്ണുകളുമായി ഞാന്‍ പുറത്തെ ഓടിമറയുന്ന കാഴ്ചകളിലേക്ക് നോക്കിയിരുന്നിട്ടുണ്ട്..പണ്ട് നിലെശ്വരത്ത് നിന്നും അച്ഛനോടൊപ്പം വെള്ളൂര്‍ സ്കൂളിലേക്ക് ഒരു വര്‍ഷത്തോളം പോയും വന്നും ഇരുന്നു..അന്ന് വഴിയരികില്‍ പുതുതായി ഒരു പരസ്യ ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടാല്‍ പോലും  ആ വ്യത്യാസം ഞാന്‍ തിരിച്ചറിയുമായിരുന്നു..അടച്ചു മൂടപ്പെട്ട ബസ്സിനകത്തുള്ള മഴക്കാല യാത്രകളില്‍ ഞാന്‍ മഴകളെ വെറുത്തിരുന്നു..കാരണം മഴയാണല്ലോ,എന്റെ ദൃശ്യങ്ങളെ മറക്കാന്‍ പാകത്തില്‍ ബസ്സിന്റെ സൈഡ് കര്ടനുകളെ ഇറക്കി വെപ്പിക്കുന്നത്..
പിന്നീട് വലുതായപ്പോള്‍ യാത്രകള്‍ ഒറ്റയ്ക്കായി..ഒറ്റയ്ക്കുള്ള യാത്രകളെ ഒരുപാട് സ്നേഹിച്ചു..തീവണ്ടിയെ പ്രണയിച്ചു..വഴിയോര കാഴ്ച്ചകള്‍ക്കൊപ്പം തീവണ്ടിക്കകത്തെ ദൃശ്യങ്ങളും എന്നെ വിസ്മയിപ്പിച്ചു..മാധ്യമ പ്രവര്‍ത്തകനും എന്റെ സഹോദരതുല്യനായ സുഹൃത്തുമായ സാജുഎട്ടന്‍ ഒരിക്കല്‍ പറഞ്ഞു,"തീവണ്ടികളിലെ ജനറല്‍ കമ്പാര്‍ത്ടുമെന്റിലെ തിരക്കില്‍ നിങ്ങളുടെ നെഞ്ച് നിങ്ങളുടെ സഹയാത്രികന്റെ നെഞ്ഞിനോട് അമരും,അപ്പോള്‍ ഹൃദയത്തിനു ഹൃദയം സ്പന്ദിക്കുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയും.."
നാമക്കലിലെ കോളെജിലേക്കുള്ള ഓരോ തീവണ്ടി യാത്രകളും ഓരോ അനുഭവങ്ങളായിരുന്നു..പിന്നീട് ഞാന്‍ എന്റെ ജീവിതത്തെക്കാള്‍ കൂടുതല്‍ യാത്രകളെയും അതില്‍ കണ്ടുമുട്ടുന്ന വ്യക്തികളെയും സ്നേഹിക്കാന്‍ തുടങ്ങി..യാത്രകളുടെ ദൈര്‍ഘ്യം കൂടാന്‍ തുടങ്ങി..പിന്നെ ലഷ്യസ്ഥാനം ഇല്ലാത്ത യാത്രകള്‍ ആസ്വദിച്ചു തുടങ്ങി..
പക്ഷെ,ഇപ്പോള്‍ കുറച്ചു നാളായി ,ഏതാനും ആഴ്ചകളായി യാത്രകളില്‍ വല്ലാത്ത മടുപ്പ് തോന്നുന്നു..എവിടെയെങ്കിലും ഒന്ന് വേഗം എത്തിച്ചേര്‍ന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു..
മടുക്കുന്നത് യാത്രകളെയാണോ അതോ "ഒറ്റ"യ്ക്കുള്ള യാത്രകളെയാണോ എന്ന് എനിക്ക് ഇനിയും തീര്‍ച്ചയായിട്ടില്ല!!??

Tuesday, April 17, 2012

നീലേശ്വരം.....

ഒരിക്കല്‍ അച്ഛന്റെയും അമ്മയുടെയും കൈകളില്‍ തൂങ്ങി നടത്തിയ ഒരു തീവണ്ടിയാത്ര അവസാനിച്ചത്‌ ഇവിടെയായിരുന്നു.... ഞാന്‍ എന്ന ശിശു, "ഞാന്‍" എന്ന മനുഷ്യനായി മാറുന്നത് ഈ നാട്ടില്‍ വച്ചാണ്..കാലുകള്‍ ഉറപ്പിച്ചു വെക്കാനും അക്ഷരങ്ങള്‍ അമര്തിയെഴുതാനും ഞാന്‍ പഠിച്ചത് ഈ മണ്ണില്‍ വച്ചാണ്..വിപ്ലവവും സാഹിത്യവും എന്റെ സിരകളിലേക്ക് പടര്‍ന്നത് ഇവിടെവച്ചാണ്.. എന്റെയുള്ളില്‍ ഇന്നും ജീവനോടെ ബാക്കി നില്‍ക്കുന്ന നാടന്‍ മനുഷ്യന്‍, അതുകൊണ്ട് തന്നെ ഒരു കാസര്ഗോടുകാരനാണ്.. അതുകൊണ്ടാണ് ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധികളുടെ നേര്‍ക്ക്‌ നോക്കിയും "എന്തിയാന്‍ ചാവ്...." എന്ന് പറഞ്ഞു കൊണ്ട് അവയെ തരണം ചെയ്യാന്‍ കഴിയുന്നത്‌..

കോലായ

കോലായ- മലയാളിയുടെ സുന്ദരമായ "നൊസ്റ്റാള്‍ജിയയുടെ" അതിസുന്ദരമായ ഒരു ഭാഗമാണ്. കിഴക്കോട്ടു നോക്കി സ്ഥിതിചെയ്യുന്ന വീട്ടിന്റെ മുന്നാംബുരത്തെ വല്ല്യ സിറ്റ് ഔട്ട്‌ അതാണ്‌ കോലായ. തീപ്പെട്ടികളുടെ വലുപ്പമുള്ള ഫ്ലാറ്റുകളുടെ ഇത്തിരിപ്പോന്ന സിറ്റ് ഔടുകളില്‍ നഗര മാലിന്യങ്ങളുടെ വൃതികെടുകളുടെ കാഴ്ചയും ദുര്‍ഗന്ധവും അനുഭവിക്കാന്‍ വിധിക്കപ്പെട്ട പുതിയ തലമുറയ്ക്ക് ഇതിനെക്കുറിച്ചൊക്കെ പറഞ്ഞാല്‍ എങ്ങനെ മനസ്സിലാകാന്‍?
കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ഒരു കൂട്ടായ്മ ഈ കോലായില്‍ രൂപപ്പെട്ടിരുന്നു. അയല്പക്കകാരും കോലായില്‍ വന്നിരിക്കാറുണ്ട്. ഗൃഹനാഥന്‍ ഒരു ചാര് കസേരയിലും മറ്റുള്ളവര്‍ ബെഞ്ഞുകളിലും പലകകളിലും തറയിലും ഒക്കെയായി ഇരിക്കും.പിന്നെ തുറന്ന ചര്‍ച്ചയാണ്.നാട്ടുകാര്യങ്ങളും കുടുംബ ബട്ജെടും എല്ലാം ഇവിടെ ചര്‍ച്ച ചെയ്യപ്പെടും.കുട്ടികള്‍ക്ക് ഇത് കേള്‍ക്കാന്‍ കഴിയുന്നതിലൂടെ കോലായ അവരെ സ്വയം പരയാപ്തരുമാക്കുന്നു. ഹിന്ദു ഭവനങ്ങളില്‍ വൈകുന്നേരങ്ങളില്‍ വിളക്കു വെക്കുന്നതും മുസ്ലിം ഭവനങ്ങളില്‍ പുരുഷന്മാര്‍ നിസ്ക്കരിക്കുന്നതും കൊലായയിലാണ്. വായനസാലയുടെയും കടകളുടെയും കൊലായയിലാണ് സാംസ്കാരിക/രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നത്. 
ഈ കൊലായകള്‍ പരസ്പര സഹാവര്തിത്വത്തിന്റെ സോഷ്യലിസ്റ്റ്‌ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു. ഐക്യത്തിന്റെയും സഹനത്തിന്റെയും ആവശ്യകതകള്‍ ബോധ്യപ്പെടുത്തി. പലതും പറയാനുള്ള പ്ലാറ്റ് ഫോം ആയി അവ പ്രവര്‍ത്തിച്ചു.
ഇത്തരം കൊലായകളുടെ അപ്രത്യക്ഷ്യമാകള്‍ നമ്മുടെ സമൂഹത്തില്‍ ചിലറ പ്രത്യ്യാഖാതങ്ങളല്ല വരുത്തി തീര്തിട്ടുള്ളത്. വീടുകള്‍ക്ക് കൊലയകള്‍ നഷ്ട്ടമായി.ഇനി അവ മനസ്സുകള്‍ക്കും നഷ്ട്ടമാകാതെയിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

സുരക്ഷ

എന്റെ സുരക്ഷക്കായി,
ഞാന്‍ എന്റെ ചെരിപ്പുകളെ ബന്ധിച്ചു.
കാലുറകളെ പരസ്പരം കൂട്ടി തുന്നി.
കൈകള്‍ക്ക് ഉരുക്കില്‍ തീര്‍ത്ത വിലങ്ങിട്ടു.
വായില്‍ പഴം തുണി തിരുകിക്കയറ്റി.
എന്നിട്ട്,
എനിക്ക് ഞാന്‍ തന്നെ ഉറങ്ങാതെ കാവലിരിക്കുന്നു.
ഇനി എന്നെ ആക്രമിക്കാനായി,
ഒരു തീവ്രവാദിക്കും കഴിയില്ല!!

ഭ്രാന്തം.


ആരോ പറഞ്ഞൂ
മുറിച്ചു മാറ്റാം കേടു
 ബാധിചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?
(സുഗതകുമാരി - "രാത്രി മഴ")

ശരീരത്തിന്റെ അനേകായിരം കോശങ്ങളില്‍ ഒന്നിന് കേടു ബാധിക്കുംബോഴാണ് നാം അസുഖം വന്നു എന്ന് പറയുക. ശരീരത്തിനേക്കാള്‍ അതിസന്കീര്‍ന്നമാണ് മനസ്സ്.ചിന്തകളുടെയും ഓര്‍മകളുടെയും മടക്കുകളിലെ ഏതോ ഒരു അജ്ഞാത ബിന്ദുവിനു താളപ്പിഴ സംഭവിക്കുമ്പോഴാണ് നാം ഭ്രാന്ത് വന്നു എന്ന് പറയുക.
ഭ്രാന്ത് ഈ ലോകത്തിലേക്ക്‌ വച്ച് ഏറ്റവും സുഘകരമായ ലഹരിയാണ്.അത് മറ്റേതൊരു അസുഘത്തെക്കാലും ആസ്വാദ്യമാണ്.അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.ഏതെങ്കിലും ഒരു രീതിയില്‍ ഒരല്‍പ്പമെങ്കിലും താളപ്പിഴകളില്ലാതതായി ആരും ഇല്ല.ഒന്ന് ആലോചിച്ചു നോക്ക്,നിങ്ങള്‍ക്കും ഇല്ലേ ഒരു കുഞ്ഞു ഭ്രാന്തെങ്കിലും.ഭ്രാന്തു സമൂഹത്തിന്റെ,ജീവിതത്തിന്റെ സര്‍വസാധാരണമായ ഒരു ഭാഗമാണെന്നു കാണിക്കാനാവനം പറയി പെറ്റ പന്തിരുകുലത്തില്‍ നമ്പൂതിരിയേയും ആശാരിയേയും പറയനെയും പോലെ സാധാരണമായി ഒരു ഭ്രാന്തനെയും പെട്ടിട്ടത്.
നാരാനത്ത് ഭ്രാന്തന്‍ സമൂഹത്തിന്റെ ചിന്താ ശൈലങ്ങളിലേക്ക് കല്ലുകള്‍ ഉരുട്ടിക്കയറ്റി കൈവിട്ടു രസിച്ചു.‍ പിന്നെ "ഭ്രാന്തന്‍ വേലായുധനും" "നാരാനത്ത് ഭ്രാന്തനും" ഒക്കെ മലയാള സാഹിത്യത്തെ പിടിച്ചു കുലുക്കി.
 ചെറുപ്പത്തില്‍,അക്ഷരങ്ങള്‍ കൂട്ടി വായിക്കുന്നതിനു മുന്‍പേ "നരാനത് ഭ്രാന്തന്‍" കേട്ടിട്ടുണ്ട്.രൂപമില്ലാത്ത ഒരു മനുഷ്യന്‍ മനസ്സിന്റെ കോണുകളില്‍ കല്ലുകള്‍ ഉരുട്ടിയിട്ടുണ്ട്.ആ നാരാനത്ത് ഭ്രാന്തനെ ഞാന്‍ നേരിട്ട് കാണുന്നത്,കാസര്ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ ബങ്കളതു എത്തിയപ്പോഴാണ്. ബങ്കളം ഞാന്‍ എന്നാ ശിശുവിനെ ഞാന്‍ എന്നാ വ്യക്തിയാക്കിമാറ്റിയ മണ്ണാണ്. എന്റെ കുട്ടിക്കാലത്ത് ആ ഗ്രാമത്തില്‍ വച്ചാണ് ഞാന്‍ "നാരാനത്ത് ഭ്രാന്തനെ" നേരിട്ട് കാണുന്നത്- നാരായണന്‍ എന്ന ഭ്രാന്തന്‍.
 ശാന്തവും ആര്ദ്രവുമായ കണ്ണുകള്‍-മുഷിഞ്ഞു കിടക്കുന്ന വസ്ത്രങ്ങള്‍-പാതി നരച്ച ക്രോപ് ചെയ്യ്ത താടിയും മുടിയും.
 ഞാന്‍ അപ്പോള്‍ ചിന്തിച്ചിരുന്നത് "പിരാന്തന്‍ നാരാണന്‍" എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ഈ വ്യക്തിയാണ്,കവിതയില്‍ ഞാന്‍ കേട്ടിട്ടുള്ള,അമ്മ പറഞ്ഞു തന്ന,ഞാന്‍ വായിച്ചിട്ടുള്ള കഥയിലെ "നാരാനത് ഭ്രാന്തന്‍" എന്നാണു.
നീലേശ്വരത്തെ മഞ്ഞമ്പതി കുന്നിലേക്ക് പിരാന്തന്‍ നാരാണന്‍ കല്ലുകള്‍ ഉരുട്ടിക്കയട്ടുന്നതും പിന്നെ താഴോട്ടു തള്ളി വിട്ടു ചിരിക്കുന്നതും എന്റെ കുട്ടിക്കാല സ്വപ്നങ്ങളില്‍ നിറഞ്ഞിട്ടുമുണ്ട്.ഞാന്‍ കാണുമ്പോഴൊക്കെ ഒരു സര്‍വ സാധാരണ മനുഷ്യനെപ്പോലെ പെരുമാറുന്ന,ഞങ്ങളുടെ വാടക വീട്ടില്‍ വന്നു അച്ഛനോട് ഒരുപാട് നേരം സംസാരിക്കുന്ന,ചിലപ്പോഴൊക്കെ അച്ഛന്റെ പഴയ കുപ്പായങ്ങള്‍ വാങ്ങിക്കൊണ്ടു പോകുമായിരുന്ന ആ മനുഷ്യന്റെ ഭ്രാന്ത് എന്തായിരുന്നു? നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്,ചിലപ്പോഴൊക്കെ ഭ്രാന്ത് മൂക്കുമെന്നും അപ്പോള്‍ അക്രമാസക്തനായി വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞു ഓടി നടക്കുമെന്നും മറ്റും.
ഒടുവില്‍ ഒരു വേനലവധി കഴിഞ്ഞു തിരിച്ചു ബങ്കളതു വന്നപ്പോള്‍ നീലേശ്വരതു നിന്നും ബങ്കളതെക്ക് പോകാനായി കയറിയ ഓട്ടോ റിക്ഷായുടെ ഡ്രൈവര്‍ അച്ഛനോട് പറയുന്നത് കേട്ടു-"മാഷേ..നമ്മുടെ പിരാന്തന്‍ നാരാണന്‍ ചത്ത്‌ പോയി.." അച്ഛന്‍ എങ്ങനെ എപ്പോള്‍ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു,ഡ്രൈവര്‍ മറുപടിയും പറയുന്നുണ്ടായിരുന്നു..പക്ഷെ,ഞാന്‍ അതൊന്നും കേട്ടില്ല. എന്റെ കുഞ്ഞു മനസ്സില്‍ അപ്പോഴും എന്റെ പിരാന്തന്‍ നാരാണന്‍ മഞ്ഞമ്പോതി കുന്നിലേക്ക് വലിയ പാറകള്‍ ഉരുട്ടിക്കയട്ടുകയായിരുന്നു..ഭ്രാന്തനും കവിയുമായ പി.കുഞ്ഞിരാമന്‍ നായരെ എപ്പോഴും കാത്തിരുന്ന മഞ്ഞമ്പോതിക്കുന്നിലേക്ക് പ്രാന്തന്‍ നാരാണന്‍ പോയിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല. പക്ഷെ എന്റെ മനസ്സില്‍ ഇന്നും പ്രാന്തന്‍ നാരാണന്‍ അവിടെയുണ്ട്,മഞ്ഞമ്പോതിയുടെ മുകളിലേക്ക് കല്ലുകള്‍ ഉരുട്ടിക്കയട്ടിയും താഴേക്കു തള്ളിവിട്ടും..
പിന്നെ മനസ്സില്‍ വരുന്നത് ബങ്കളത്തിന്റെ ചൂടുള്ള റോഡുകളില്‍ കൂടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന "പിരാന്തതി കുഞ്ഞാണി"യെയാണ്..ഒരു സാധാരണ സ്ത്രീ.പക്ഷെ,ചിലപ്പോഴൊക്കെ ഭ്രാന്തു മൂത്താല് അര്‍ദ്ധ നഗ്നയായി,അക്രമാസക്തയായി ഓടി വരുന്ന സ്ത്രീ..കക്കാട്ട് സ്കൂളിലെ കുട്ടികള്‍ക്കൊക്കെ ഭയങ്കര പേടിയായിരുന്നു അവരെ.ഭ്രാന്തന്‍ നായ ഇറങ്ങി എന്ന് പറയുന്നത് പോലെയായിരുന്നു അവര്‍ വരുന്നു എന്ന് കേട്ടാല്‍.അക്രമാ സക്തയായി കണ്ടത് കൊണ്ടാവണം എനിക്കും അവരെ പേടിയായിരുന്നു.പക്ഷെ ഞാന്‍ ഇത് വരെ അവര്‍ ഒരു കുട്ടിയെ ആക്രമിച്ചതായി കേട്ടിട്ടില്ല. ഒരിക്കല്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന വലിയ കുട്ടികള്‍ അവരെ കല്ലെടുത്തെറിഞ്ഞു. മുറിവുകളില്‍ നിന്നും ചോര വാര്‍ന്നൊഴുകി.അപ്പോള്‍ സി.എം രവീന്ദ്രന്‍ മാഷ്‌ കുട്ടികളെ വഴക്ക് പറഞ്ഞു..ഒന്ന് രണ്ടു പേര്‍ക്ക് തല്ലു കൊടുത്തു..ആ ഭ്രാന്തിയുടെ തലയിലെ മുറിവുകളില്‍ മരുന്ന് വച്ച് കെട്ടി..ബങ്കളം എന്നെ പഠിപ്പിച്ച സ്നേഹത്തിന്റെ പാഠങ്ങള്‍..അങ്ങനെ ബങ്കളത്തെ ഭ്രാന്തന്മാര്‍ എന്നെ ചിന്തിപ്പിക്കുന്നു..ഓര്‍മകളില്‍ വീണ്ടും എന്നെ ഒരു കുട്ടിയാക്കുന്നു.. കരയിക്കുന്നു..
എനിക്കുറപ്പാണ് ബങ്കളത്തിന്റെ ചൂടുള്ള റോഡുകളില് ചങ്ങലകളില്ലാത്ത കാലുകളുമായി‍ ഇപ്പോഴും ഒരു ഭ്രാന്തനെങ്കിലും അലഞ്ഞു തിരിഞ്ഞു നടപ്പുണ്ടാകും "നിങ്ങള്‍ക്കും ഭ്രാന്തു ഉണ്ടെന്നു" മാലോകരെ ഓര്‍മിപ്പിച്ചു കൊണ്ട്....!!